കൊല്ലത്ത് വില്പ്പനയ്‌ക്കെത്തിച്ച 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി; കര്‍ശന നടപടിയെന്ന് ഫിഷറീസ് മന്ത്രി

കൊല്ലം: കൊല്ലത്ത് വില്പ്പനയ്‌ക്കെത്തിച്ച 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. കരുനാഗപ്പള്ളി വവ്വാക്കാവ് മാര്‍ക്കറ്റില്‍ നിന്നാണ് നല്ല മത്സ്യത്തിനൊപ്പം കലര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ച 20 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തത്.

ഭക്ഷ്യസുരക്ഷാ വിഭാഗവും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യം പിടികൂടിയത്. മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ കുലശേഖരം മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് കിലോ തിരണ്ടി വിഭാഗത്തില്‍പ്പെട്ട മത്സ്യവും കണ്ടെത്തി.

അതേസമയം, വിഷമത്സ്യ വില്‍പ്പനയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ പൂര്‍ണതോതില്‍ പരിശോധിച്ചതിന് ശേഷം മാത്രമേ വില്‍പ്പനക്കെത്തിക്കാവൂ. രാസവസ്തു കലര്‍ത്തിയ മത്സ്യവില്‍പ്പന തടയണമെങ്കില്‍ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്ന വിലകൂടിയ മത്സ്യങ്ങളിലാണ് അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുകള്‍ കലര്‍ത്തുന്നത്. മത്സ്യം കേടുകൂടാതിരിക്കുന്നതിനാണ് ഇത്. ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതാണ് ഈ രാസവസ്തുക്കള്‍.

Exit mobile version