ശ്രീലങ്കയില്‍ കൊല്ലപ്പെട്ട മലയാളി വനിത ധീരനായകന്റെ മകള്‍, തമിഴ് പുലികള്‍ 29 ദിവസം ബന്ദിയാക്കിയ അച്ഛന്റെ മകള്‍

കാസര്‍കോട്: കഴിഞ്ഞ ദിവസം ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മലയാളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കാസര്‍കോട് സ്വദേശിനി റസീന ഖാദര്‍ പണ്ട് തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയ മലയാളി മൊഗ്രാല്‍ പുത്തൂരിലെ പിഎസ് അബ്ദുള്ള ഹാജിയുടെ മകളാണ്. അദ്ദേഹത്തെ അന്ന് തമിഴ് പുലികള്‍ 29 ദിവസം തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പുലികളുടെ കേന്ദ്രമായ ജാഫ്‌നയില്‍നിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വാവുനിയയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായിരുന്നു അബ്ദുള്ള ഹാജി.

1989 ഡിസംബര്‍ അവസാനം ഒരു വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) എന്ന തമിഴ്പുലികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടു പോയതിനു ശേഷം വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

അബ്ദുള്ള ഹാജിയുടെ പാര്‍ട്ടിയായ യുഎന്‍പിയിലെ പ്രേമദാസ് ആയിരുന്നു അന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. കൂടാതെ വിദേശകാര്യമന്ത്രി ഷാഹുല്‍ ഹമീദ്, സ്പീക്കര്‍ എംഎ മുഹമ്മദ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. എന്നാല്‍ ഇവരുടെ ഇടപെടല്‍ ഫലവത്താകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വന്‍തുക കൊടുത്താണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

1949-ല്‍ 15-ാം വയസ്സില്‍ മൊഗ്രാല്‍ പുത്തൂരില്‍നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിയത്. ചുരുങ്ങിയ കാലംക്കൊണ്ട് തന്നെ അവിടെ പൊതു രംഗത്ത് സജീവമായ അബ്ദുള്ള ഹാജി സാമൂഹികസേവനത്തിന് ശ്രീലങ്കാ സര്‍ക്കാരിന്റെ ജസ്റ്റിസ് ഓഫ് പീസ് ബഹുമതി നേടിയിട്ടുണ്ട്. സിലോണിലെ കേരള അസോസിയേഷന്റെയും ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. തമിഴ് വംശീയ പ്രശ്‌നം കത്തിക്കാളുമ്പോള്‍ തമിഴര്‍ക്ക് തന്റെ വീട്ടില്‍ അഭയം നല്‍കാനും അദ്ദേഹം മടിച്ചിരുന്നില്ല. 2015-ല്‍ മംഗളുരൂ കുദ്രോളിയിലെ വീട്ടില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.

Exit mobile version