ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല; പക്ഷേ സേവനം ചെയ്യാനുള്ള ആഗ്രഹം തന്റെയും തന്റെ സഹോദരന്റെയും ഹൃദയത്തില്‍ തന്നെയുണ്ട്; പ്രിയങ്ക ഗാന്ധി

സേവനമാണ് ലക്ഷ്യമെന്നും ഇന്ദിരാഗാന്ധി കാണിച്ചു തന്ന പാതയാണ് താനും രാഹുലും പിന്തുടരുന്നതെന്നും പ്രിയങ്ക പറഞ്ഞു.

വയനാട്: പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും മുത്തശ്ശിയുമായി ഒരിക്കലും തന്നെ താരതമ്യം ചെയ്യരുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സേവനമാണ് ലക്ഷ്യമെന്നും ഇന്ദിരാഗാന്ധി കാണിച്ചു തന്ന പാതയാണ് താനും രാഹുലും പിന്തുടരുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ സേവിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല. സേവനം ചെയ്യാനുള്ള ആഗ്രഹം തന്റെയും തന്റെ സഹോദരന്റെയും ഹൃദയത്തില്‍ തന്നെയുണ്ട്. ആര്‍ക്കും അതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. നിങ്ങളെ സേവിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു.

ഇന്ദിര ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യം ചെയ്യുന്നത് ആദ്യമായല്ല. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച പ്രിയങ്കയെ, ‘ഇന്ദിര തിരിച്ചുവരുന്നു’ എന്ന മുദ്രാവാക്യത്തോടെയാണ് ലക്നൗവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിയങ്കയെ ഇന്ദിര ഗാന്ധിയുമായി താരതമ്യം ചെയ്ത പോസ്റ്ററുകളും ഉയര്‍ന്നുവന്നിരുന്നു.

Exit mobile version