ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനത്തില്‍ ഇന്ത്യ മത്സരങ്ങള്‍ക്കിറങ്ങരുത്: ലോകകപ്പില്‍ തോല്‍ക്കാന്‍ കാരണം ഫൈനല്‍ നടന്നത് ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍; അസം മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് പരാജയത്തെ ചൊല്ലി ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള’ വാക്‌പോര്’ തുടരുന്നു. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് മത്സരം ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാല്‍ ആണെന്ന് വാദവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്.

നവംബര്‍ 19ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യ തോറ്റത് മോഡിയുടെ സാന്നിധ്യം കൊണ്ടാണെന്നും അപശകുനമായി അദ്ദേഹം ഫൈനല്‍ കാണാനെത്തിയതോടെ കളി തോല്‍ക്കുകയായിരുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന് മറുപടിയെന്ന രീതിയിലാണ് അസം മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തെത്തിയത്.

‘നമ്മള്‍ എല്ലാ മത്സരങ്ങളും ജയിക്കുകയും ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് നമ്മള്‍ തോറ്റതെന്ന് ഞാന്‍ അന്വേഷിച്ചു. ലോകകപ്പ് ഫൈനല്‍ കളിച്ചത് ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലായതിനാലാണ് കളി തോറ്റതെന്ന് എനിക്ക് കണ്ടെത്താനായി. നമ്മള്‍ ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ കളിച്ചു, രാജ്യം തോറ്റു. എനിക്ക് ബി.സി.സി.ഐയോട് ഒരപേക്ഷയുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുടെ ജന്മദിനത്തില്‍ ഇന്ത്യ മത്സരങ്ങള്‍ക്കിറങ്ങരുത്. എനിക്ക് ഈ ലോകകപ്പില്‍ നിന്ന് ലഭിച്ച പാഠമാണത്’, എന്നിങ്ങനെയായിരുന്നു ഹിമന്ദ ബിശ്വ ശര്‍മ പരിഹാസിച്ചത്.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശം. ‘ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണ്. ഇന്ത്യ നന്നായി കളിച്ച് ഒറ്റ കളിയും തോല്‍ക്കാതെ ഫൈനല്‍ വരെ എത്തിയതാണ്. എന്നാല്‍ അപശകുനമായി മോദി ഫൈനല്‍ മത്സരം കാണാനെത്തിയതോടെ കളി തോറ്റ് ഇന്ത്യ പുറത്തായി’, രാഹുല്‍ പറഞ്ഞു. നേരത്തേ സമൂഹമാധ്യമങ്ങളിലും ഇതേ രീതിയിലുള്ള പരിഹാസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്‌ബോള്‍ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങള്‍ പരിഹാസം ചൊരിഞ്ഞത്. എന്നാല്‍ രാഹുലാണ് കോണ്‍ഗ്രസിന്റെ അപശകുനമെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ പരാജയത്തിന് ശേഷം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. എല്ലാവരും സങ്കടപ്പെട്ടിരിക്കുമ്‌ബോള്‍ കാമറകളുമായി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയത്. ഫൈനലില്‍ പരാജയം ഏറ്റുവാങ്ങിയ ടീം അംഗങ്ങള്‍ ഏറെ ദുഃഖിതരായിരുന്നു. ഇതിനിടെയാണ് കാമറകളുമായി പ്രധാനമന്ത്രി ഡ്രസ്സിങ് റൂമിലേക്ക് എത്തുന്നത്. ടീം അംഗങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നുവെന്നാണ് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുര്‍വേദി വിമര്‍ശിച്ചത്.

പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തി. ‘എല്ലാ ടീമുകളുടെയും സ്വകാര്യ ഇടമാണ് ഡ്രസ്സിങ് റൂം. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളില്‍ പ്രവേശിക്കാന്‍ ഐ.സി.സി അനുവദിക്കുന്നില്ല. ടീം അംഗങ്ങളെ പ്രധാനമന്ത്രി കാണേണ്ടിയിരുന്നത് പ്രൈവറ്റ് വിസിറ്റേഴ്സ് ഏരിയയിലെ ഡ്രസ്സിങ് റൂമിന് പുറത്ത് വെച്ചായിരുന്നു. ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനായല്ല’- കീര്‍ത്തി ആസാദ് പറഞ്ഞു. മത്സരത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷാക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

Exit mobile version