ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ സേവിക്കുന്നത് ശൂദ്രരുടെ കടമ; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ക്ഷത്രിയരെയും ബ്രാഹ്‌മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭഗവത്ഗീതയിലെ ശ്ലോകം വിവര്‍ത്തനം ചെയ്തതില്‍ സംഭവിച്ച പിഴവാണെന്നും അസമിലേത് ജാതിരഹിത സമൂഹമാണെന്നും ശര്‍മ പറഞ്ഞു. ഡിസംബര്‍ 26 ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു വിവാദമായത്.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും സ്വാഭാവിക കടമകളെ വിവരിക്കുന്നു എന്നായിരുന്നു കുറിപ്പില്‍ പരാമര്‍ശിച്ചത്. ഭഗവത് ഗീതയുടെ 18ാം അധ്യായത്തിലെ സന്യാസ് ജോഗിലെ 44ാം ശ്ലോകം ഉദ്ധരിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. കൃഷി, പശുവളര്‍ത്തല്‍, വ്യാപാരം എന്നിവ വൈശ്യരുടെ സ്വാഭാവിക കടമയാണ്. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ സേവിക്കുന്നതാണ് ശൂദ്രരുടെ സ്വാഭാവിക കടമയെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

‘ജാതിരഹിത സമൂഹത്തിന്റെ കൃത്യമായ ചിത്രമാണ് അസം സംസ്ഥാനം നല്‍കുന്നത്. അതിന് ആ മുന്നേറ്റത്തെ നയിച്ച മഹാപുരുഷ് ശ്രീമന്ത ശങ്കരദേവയോട് നന്ദി പറയുന്നു. പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സത്യസന്ധമായി ക്ഷമ ചോദിക്കുന്നു’, എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

സംഭവത്തിന് പിന്നാലെ ഹിമന്ത ബിശ്വ ശര്‍മയ്ക്കും ബിജെപിയ്ക്കുമെതിരെ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നതെന്നുമായിരുന്നു വിമര്‍ശനം.

Exit mobile version