എന്നേക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല! ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ സിപിഎമ്മില്‍ ആരും ബാക്കിയുണ്ടാവില്ലെന്ന് കണ്ണന്താനം

ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ രോഷം അറിയിച്ചത്.

കൊച്ചി: പാലക്കാട് എംപി എംബി രാജേഷിനെ ട്രോളിയതിനെ തുടര്‍ന്ന് ഔട്ട് സ്‌പോക്കണ്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.

അഡ്മിന്‍ ഹരി നായരാണ് അറസ്റ്റിലായത്. ഈ സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ രോഷം അറിയിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ് താനെന്നും തന്നെ ട്രോളുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഎമ്മില്‍ ഒറ്റ യുവാവും ഉണ്ടാവില്ലെന്നും കണ്ണന്താനം തുറന്നടിച്ചു. എന്നാല്‍ മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാലക്കാട് എം.പി. എം.ബി.രാജേഷിനെ ട്രോളിയതിന്റെ പേരില്‍ ഔട്ട് സ്‌പോക്കണ്‍ എന്ന സോഷ്യല്‍ മീഡിയ പേജിന്റെ അഡ്മിന്‍ ഹരി നായര്‍ എന്ന ചെറുപ്പക്കാരനെ ഐ പി സി 153അ പ്രകാരംഅറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണ്. സോഷ്യല്‍ മീഡിയയില്‍ എന്നെക്കാളും സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം. മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി.

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ എം.പി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിന്റെ പേരില്‍ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനില്‍ക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മില്‍ നിന്നും പഠിക്കണം. കള്ളന്‍ കള്ളന്‍ എന്ന സ്വയം കള്ളന്‍ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിയാണ് സിപിഎം.

അവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമര്‍ത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു. ഞാന്‍ ഇതുപോലെ എന്നെ ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഎം എന്ന പാര്‍ട്ടിയില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധു നികലോകത്തെ കാര്‍ട്ടൂണ്‍ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. കല്‍ത്തുറുങ്കില്‍ അടക്കപ്പെട്ട ഔട്ട്‌സ്‌പോക്കന്‍ ട്രോള്‍ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായര്‍ക്ക് ഐക്യദാര്‍ഢ്യം.

Exit mobile version