അമ്മ ജയിലില്‍,അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍, ഏറ്റുവാങ്ങാന്‍ ആളില്ലാതെ മൂന്ന് വയസുകാരന്റെ മൃതദേഹം; അവന് കബറിടമൊരുക്കി ഏലൂര്‍ നിവാസികള്‍

തന്റെ മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണീരൊഴുക്കിക്കൊണ്ട് പിതാവ് എത്തിയിരുന്നു

കളമശ്ശേരി: ക്രൂരമായ മര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന്‍ ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയില്ല. കൊലക്കുറ്റത്തിന് അവന്റെ അമ്മ ജയിലാലാണ്. അച്ഛന്‍ പോലീസ് കസ്റ്റഡിയിലും.

ഒടുവില്‍ അവനുവേണ്ടി കാത്തിരിക്കുന്നത് ഏലൂരിലെ ഒരുപറ്റം നന്മ നിറഞ്ഞ മനസുകളാണ്. മൂന്ന് വയസുകാരനുവേണ്ടി ഏലൂര്‍ പാലയ്ക്കാമുകള്‍ ജുമാമസ്ജിദില്‍ കബറിടമൊരുക്കി കാത്തിരിക്കുകയാണവര്‍. തന്റെ മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണീരൊഴുക്കിക്കൊണ്ട് പിതാവ് എത്തിയിരുന്നു.

ഇന്ന് അവനെക്കാണാന്‍ അമ്മയും എത്തും. അതുവരെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിക്കുക. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. 2.45ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം 5മണിയോടെ അവസാനിച്ചു.

കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിയും, അച്ഛന്‍ ബംഗാള്‍ സ്വദേശിയുമാണ്.കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുന്നത്.

Exit mobile version