മോഡിജീ, ദൈവനാമം ഉച്ചരിച്ചാല്‍ പോലീസ് പിടിക്കില്ല; പക്ഷേ ഭക്തരുടെ തലയില്‍ നാളികേരം എറിഞ്ഞാല്‍ പിടിച്ച് അകത്തിടും! അതാണ് സാറേ കേരളം; മാസ് മറുപടിയുമായി സന്ദീപാനന്ദ ഗിരി

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോഡീജീ... എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

Sandeepananda Giri | Bignewslive

തിരുവനന്തപുരം: അയപ്പന്റെ പേര് ഉച്ചരിച്ചതിനാല്‍ ആണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെപി പ്രകാശ് ബാബു ജയിലില്‍ ആയത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് മാസ് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി.

കേരളത്തില്‍ ഏതു ദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം, അതിന് ആരെയും പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കില്ല. പക്ഷേ ഭക്തരുടെ തലയില്‍ നാളികേരം അറിഞ്ഞാല്‍ അത് ആരായാലും പിടിച്ച് അകത്തിടുമെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മോഡിക്ക് മറുപടി നല്‍കിയത്. കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കേരളത്തില്‍ അയ്യപ്പന്റെ നാമം ഉച്ചരിക്കുന്നവരെ പിടിച്ച് ജയിലിടുകയാണെന്ന് മോഡി പറഞ്ഞത്.

‘ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലിലടക്കും. ഞാന്‍ ഇന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജയിലില്‍ ആയിരുന്നു. ശബരിമല വിഷയം മിണ്ടിയതിനായിരുന്നു നടപടി. അദ്ദേഹം ഇന്നലെയാണ് പുറത്തിറങ്ങിയത്. വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത്. ഇത് ബിജെപി അനുവദിക്കില്ല’- എന്നായിരുന്നു മോഡി പറഞ്ഞത്.

ഇതിനെതിരെയാണ് സന്ദീപാനന്ദ ഗിരി രംഗത്തെത്തിയത്. പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോഡീജീ… എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. ഇവിടെ അതായത് കേരളത്തില്‍ നാരായണ ഗുരുദേവനും, സഹോദരനയ്യപ്പനും, അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റ അഗ്നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്. ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഇവിടെ നടക്കില്ലെന്നും സന്ദീപാനന്ദ ഗിരി വ്യക്തമാക്കി. ഇവിടെ ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒപ്പം സംഘപരിവാര്‍ ചാര്‍ത്തി നല്‍കിയ ഷിബു എന്ന പേര് വെച്ച് ‘ഷിബൂഡാ’ എന്ന പ്രയോഗത്തിലൂടെ സംഘപരിവാറിനെയും അദ്ദേഹം ട്രോളുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ…ഇവിടെ അതായത് കേരളത്തില്‍ നാരായണ ഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റ അഗ്‌നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്. ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല. ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും. അതാണ് സാറെ കേരളം. ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും. ഷിബൂഡാ…

Exit mobile version