പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ..! സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; നാലര വര്‍ഷത്തിന് ശേഷം നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ഇയാളുടെ മരണത്തിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ്ആശ്രമം കത്തിക്കല്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍

asramam-burning

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നാലര വര്‍ഷത്തിന് ശേഷം കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് വെളിപ്പെടുത്തല്‍.

പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ്ആശ്രമം കത്തിക്കല്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍.

ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയാണ് പലരും. അതിന് മാറ്റം വരുമല്ലോ പുതിയ വെളിപ്പെടുത്തലോടെ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു. അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്. പ്രതിയെന്ന് ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിലും അന്വേഷണം നടത്തണമെന്നും സന്ദീപാനഗിരി പ്രതികരിച്ചു.

also read: ക്ഷേത്രദർശനത്തിന് പോകവെ വഴിയോരത്ത് നിന്ന് സ്വർണ്ണമാല കിട്ടി; ഉടമസ്ഥന് കൈമാറി രഞ്ജുമോൾ, സത്യസന്ധതയ്ക്ക് നിറകൈയ്യടി

ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം. കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ വാര്‍ത്ത അറിയുന്നതെന്നും പോലീസ് ഔദ്യോഗികമായി വിവരം നല്‍കിയിട്ടില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

നാലുവര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പോലീസിന് നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ പോലീസിന് നേട്ടമാകുന്നത്.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.

സിപിഎം-സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മതാചാര്യനാണ് സന്ദീപാനന്ദഗിരി. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച സംഭവം ഉണ്ടായത്.

Exit mobile version