‘വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് കറന്റ് ബില്ല് കൂട്ടിയെന്ന്’; കറന്റ് ബില്ല് കൂടിയതിന്റെ കാരണം വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം വന്ന കറന്റ് ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് കേരളം. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുണ്ട് കൂട്ടത്തില്‍. മിക്കവര്‍ക്കും സാധാരണ വരുന്ന കറന്റ് ബില്ലിനേക്കാള്‍ മൂന്നിരട്ടിയും അതിലധികവുമാണ് ബില്‍ ലഭിച്ചിരിക്കുന്നത്.

അതേസമയം, വിഷയത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ‘വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്… കറന്റ് ബില്‍ സര്‍ക്കാര്‍ കൂട്ടിയെന്ന് ‘ സന്ദീപാനനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി പേരാണ് സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.
‘വീട്ടിലെ ബില്ല് കൂടാതിരിക്കാന്‍ ഇത്തിരി വെളിച്ചത്തിന് വേണ്ടി പോര്‍ച്ചില്‍ കിടന്ന കാര്‍ സ്വയം കത്തിച്ചു കൊണ്ട് സ്വാമി കാണിച്ച ആ നല്ല മനസ്സുണ്ടല്ലോ അത് ആരും തന്നെ കാണാതെ പോകരുത്.’ എന്നാണ് ഒരു കമന്റ്.

7200 രൂപ ബില്ലടക്കുന്ന മണിയന്‍പിള്ള രാജുവിന് 42000 രൂപ ബില്ല് വന്നത് മിക്‌സിയില്‍ ചോറ് വെച്ചത് കൊണ്ടാണോ എന്നാണ് മറ്റൊരാളുടെ സംശയം. രണ്ടുമാസം അടഞ്ഞ് കിടന്ന ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് കിട്ടിയ ബില്ല് പന്തീരായിരത്തിന് മേലെയാണെന്നും ഇത് എവിടെ കൊള്ളിക്കുമെന്നും ആയിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, റീഡിംഗ് വൈകിയതുകൊണ്ടാണ് ബില്ല് കൂടിയതെന്ന് വിശദീകരിച്ച് കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരണവുമായി മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Exit mobile version