വെള്ളവും തീറ്റയും നല്‍കാന്‍ വൈകി; വര്‍ക്കലയില്‍ ആന പാപ്പാനെ ചുഴറ്റിയെറിഞ്ഞു

വര്‍ക്കല: വര്‍ക്കലയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ കരിയിപ്ര സ്വദേശി ബൈജുവാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് മാത്രമാണ് ഇയാള്‍ ആനയുടെ രണ്ടാം പാപ്പാനായി ജോലിയില്‍ പ്രവേശിച്ചത്.

ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് കൊണ്ടുവന്ന പുത്തന്‍കുളം രാജശേഖരന്‍ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഒഴിഞ്ഞ പറമ്പില്‍ തളച്ച ആന ഇന്ന് വൈകീട്ടോടെ ഇടയുകയായിരുന്നു.

ഒന്നാം പാപ്പാന്‍ സതീഷിനും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൊടും ചൂടില്‍ വെള്ളവും തീറ്റയും നല്‍കാന്‍ വൈകിയതാണ് ആനയുടെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ആനക്ക് തീറ്റ കൊടുക്കാനെത്തിയ ഒന്നാ പാപ്പാനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിരുന്നു. എല്ലിന് ഒടിവ് പറ്റിയ പാപ്പാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ എത്തിയ രണ്ടാം പാപ്പാനെയാണ് ആന ചുഴറ്റിയെറിഞ്ഞ് നിലത്തടിച്ചത്.

ആനക്ക് മദപ്പാടോ മറ്റ് ശാരീരിക പ്രശനങ്ങളോ ഇല്ലെന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ എലിഫെന്റ് സ്‌ക്വാഡ് അറിയിച്ചു. ഇതുവരെ ആരേയും ഉപദ്രവിച്ച ചരിത്രമില്ലെന്ന് ഉടമസ്ഥന്‍ ഷാജിയും പറയുന്നു. പുതിയ പാപ്പാന്‍മാരുടെ പരിചരണത്തിലെ വീഴ്ചയാകാം ആനെയെ പ്രകോപിപ്പിച്ചതെന്നും ഉടമസ്ഥന്‍ പറയുന്നു. ഉടമയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version