സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഇയാളെ പൂജപ്പുര പോലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇയാള്‍ പിടിയിലായത് ടെലഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധനയിലൂടെയാണ്. പിടികൂടിയത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്നും പോലീസ് വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു.

പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടാണ് അക്രമികള്‍ പോയത്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.

Exit mobile version