വോട്ട് ചെയ്യുന്നതിനായി ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം; സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളോട് ലേബര്‍ കമ്മീഷന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം. ദിവസ വേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാകും.

സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ലേബര്‍ കമ്മീഷണര്‍ സിവി സജന്‍ അറിയിച്ചു.

ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സാധാരണ ഗതിയില്‍ ദിവസ വേതനക്കാര്‍ ജോലികളഞ്ഞ് വോട്ട് ചെയ്യാന്‍ പോകാറില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ലേബര്‍ കമ്മീഷണറുടെ നിര്‍ദേശം. പുതിയ നിര്‍ദേശം വഴി തങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയും.

Exit mobile version