പാലായുടെ മാണിക്യം ഇനി ഒാര്‍മ്മയില്‍; രാഷ്ട്രീയ ചാണക്യന് വിട നല്‍കി ജന്മനാട്, അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍

കോട്ടയം: പാലായുടെ മാണിക്യം ഇനി ഒാര്‍മ്മയില്‍, കേരള രാഷ്ട്രീയത്തിലെ അതികായന് വിട നല്‍കി ജന്മനാട്. കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെഎം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു കേരള രാഷ്ട്രീയത്തിലെ അതികായന്റെ വിടവാങ്ങല്‍ ചടങ്ങ്. ഉച്ചയോടെ, വീട്ടിലെ പൊതുദര്‍ശനവും ശുശ്രൂഷാ ചടങ്ങുകളും കഴിഞ്ഞു. ഭാര്യയും മക്കളും പേരക്കുട്ടികളും അന്ത്യചുംബനങ്ങള്‍ നല്‍കി. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

തുടര്‍ന്ന് മൃതശരീരം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. കേരള പോലീസ് ആചാര വെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉള്‍പ്പടെുള്ളവര്‍ അവസാന ചുംബനം നല്‍കി. മൃതദേഹത്തില്‍ പാര്‍ട്ടി നേതാക്കന്മാര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കെഎം മാണിയുടെ മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.

പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പ്രവര്‍ത്തകരും നാട്ടുകാരും തിങ്ങിക്കൂടിയതിനാല്‍ ഏറെ വൈകിയാണ് വിലാപയാത്ര പള്ളിയിലെത്തിയത്. മാണിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പാലായിലെത്താനും വൈകിയിരുന്നു. ബുധനാഴ്ച വൈകിട്ടോടെ കരിങ്ങോഴക്കല്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര വ്യാഴാഴ്ച രാവിലെയാണ് എത്തിയത്. പുലര്‍ച്ചെ സമയത്തും മാണിസാറിനെ കാണാനായി നിരവധിപേരാണ് പാലായിലെ വസതിയില്‍ എത്തിച്ചേര്‍ന്നത്.

പാലായുടെ മണ്ണായിരുന്നു കെഎം മാണിയുടെ എക്കാലത്തെയും ഊര്‍ജ്ജം. നിത്യനിദ്രയിലേക്ക് പോവുമ്പോഴും അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ രാഷ്ട്രീയ ഓര്‍മകളാണ് കേരളത്തിനുള്ള ശേഷിപ്പ്.

Exit mobile version