ചത്താലും വെറുതെ വിടില്ല! സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണ പല്ലുകളും അവയവങ്ങളും മുറിച്ച് മാറ്റി വിറ്റു, ശ്മശാനം നടത്തിപ്പുകാര്‍ക്ക് തടവുശിക്ഷ

മോഷ്ടിക്കുന്ന ശരീരഭാഗങ്ങള്‍ ഇവര്‍ മെഡിക്കല്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കായിരുന്നു വിറ്റിരുന്നത്. മൃതദേഹങ്ങള്‍ മുഴുവനായും ഇവര്‍ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

deadbody

പണത്തിനോടുള്ള ആര്‍ത്തിയില്‍ മൃതദേഹങ്ങളെ പോലും വെറുതെവിടാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സംസ്‌കാരത്തിനായി ബന്ധുക്കള്‍ ഏല്‍പ്പിച്ച മൃതദേഹങ്ങളില്‍ നിന്ന് അവയവങ്ങള്‍ മുറിച്ചു മാറ്റി വിറ്റ് ഫ്യൂണറല്‍ ഹോം നടത്തിപ്പുകാര്‍. അമേരിക്കയില്‍ കൊളറാഡോയിലെ മോണ്‍ട്രോസ് പട്ടണത്തിലാണ് സംഭവം.

ബന്ധുക്കളുടെ അനുവാദം വാങ്ങാതെ മൃതദേഹങ്ങളുടെ ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി വിറ്റതിന് ഫ്യൂണറല്‍ ഹോം നടത്തിപ്പുകാരനും മകളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്ക് തടവുശിക്ഷയും വിധിച്ചു. സ്വര്‍ണ്ണ പല്ലുകള്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളാണ് ഇവര്‍ ആരും അറിയാതെ മുറിച്ചുമാറ്റി വിറ്റത്. 2010നും 2018നും ഇടയില്‍ 560 ഓളം മൃതദേഹങ്ങളുടെ ശരീരഭാഗങ്ങള്‍ ഇവര്‍ ഇത്തരത്തില്‍ മുറിച്ചുമാറ്റി വില്പന നടത്തിയതായാണ് പോലീസ് പറയുന്നത്.

അമേരിക്കയില്‍ സണ്‍സെറ്റ് മെസ ഫ്യൂണറല്‍ ഹോം നടത്തിവന്ന ഷെര്‍ലി കോച്ച് എന്ന 69കാരിയും അവരുടെ മകള്‍ 46 വയസ്സുള്ള മേഗന്‍ ഹെസ്സുമാണ് അറസ്റ്റിലായത്. ഷെര്‍ലി കോച്ചിന് 15 വര്‍ഷവും മേഗന്‍ ഹെസിന് 20 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ശവസംസ്‌കാരം നടത്തിയതായി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ നിന്നും പണം തട്ടുകയും ശേഷം മൃതദേഹങ്ങളില്‍ നിന്നും ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി ഇവര്‍ വില്‍പ്പന നടത്തുകയും ചെയ്തതെന്നാണ് കേസ്. മോഷ്ടിക്കുന്ന ശരീരഭാഗങ്ങള്‍ ഇവര്‍ മെഡിക്കല്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കായിരുന്നു വിറ്റിരുന്നത്. മൃതദേഹങ്ങള്‍ മുഴുവനായും ഇവര്‍ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നടത്താത്ത ശവസംസ്‌കാരത്തിനായി ഇവര്‍ ഓരോ കുടുംബങ്ങളില്‍ നിന്നും ഇവര്‍ ഈടാക്കിയിരുന്നത് ആയിരം ഡോളര്‍ ആയിരുന്നു. ശവസംസ്‌കാരത്തിനായി ഇവരെ മൃതദേഹങ്ങള്‍ ഏല്‍പ്പിച്ചിരുന്നവര്‍ പിന്നീടാണ് തട്ടിപ്പ് മനസ്സിലാക്കിയത്. ശവസംസ്‌കാര ശേഷം ഇവര്‍ ചിതാഭസ്മം എന്ന പേരില്‍ മടക്കി നല്‍കിയിരുന്നത് പല മൃതദേഹങ്ങള്‍ ഒന്നിച്ചിട്ട് കത്തിച്ചതിന്റെ അവശിഷ്ടം ആയിരുന്നുവെന്ന് പിന്നീട് തെളിയുകയായിരുന്നു

Exit mobile version