ഏഴ് വയസ്സുകാരന്റെ മരണം; കുട്ടിയുടെ അമ്മയേയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു, ദേഹത്ത് വടി കൊണ്ട് അടിച്ച പാടുകള്‍, ചതവുകളും മുറിവുകളും

തൊടുപുഴ: അരുണിന്റെ ക്രൂര പീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴുവയസുകാരനെ മറക്കാന്‍ ഇനിയും കേരളക്കരയ്ക്കായിട്ടില്ല. സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുട്ടിയെ തല്ലിചതച്ചതിന് പുറമെ അമ്മയേയും അരുണ്‍ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അമ്മയുടെ ശരീരത്തില്‍ അടിയേറ്റതിന്റേയും തൊഴിയേറ്റതിന്റേയും പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

വടികൊണ്ട് അടിയേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പാടുകള്‍ കണ്ടത്. ദീര്‍ഘകാലമായി മര്‍ദനമേറ്റതിന്റെ ചതവുകളും യുവതിയുടെ ശരീരത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലും ഇന്ന് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും.

അതേസമയം യുവതിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുള്ള നീക്കങ്ങളും ഒരുവശത്ത് നടക്കുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പീഡനം മറച്ചുവെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കും എന്ന സൂചനയും ഉണ്ട്. ആശുപത്രിയിലെത്തിക്കുമ്പോഴും ശേഷവും കുട്ടിയുടെ അമ്മ ചികില്‍സയുമായി സഹകരിച്ചില്ലെന്ന് ഡോക്ടര്‍മാരുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Exit mobile version