ഏഴുവയസുകാരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കാതെ ഡോക്ടര്‍മാരോട് വഴക്കിട്ട് അരുണും സമ്മതപത്രം നല്‍കാതെ ഫോണില്‍ മുഴുകി യുവതിയും; ഒടുവില്‍ ചികിത്സ നല്‍കാന്‍ ഇടപെട്ടത് പോലീസ്; തെളിവായി സിസിടിവി

കുഞ്ഞിന്റെ ജീവനപഹരിച്ചത് ഗുരുതരമായ പരിക്കുകള്‍ക്കൊപ്പം അമ്മയുടെയും പ്രതി അരുണ്‍ ആനന്ദിന്റെയും ദുശാഠ്യവും.

തൊടുപുഴ: ക്രൂരമര്‍ദ്ദനത്തിന് ഇരയായി തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന്റെ ജീവനപഹരിച്ചത് ഗുരുതരമായ പരിക്കുകള്‍ക്കൊപ്പം അമ്മയുടെയും പ്രതി അരുണ്‍ ആനന്ദിന്റെയും ദുശാഠ്യവും. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ അനുവദിക്കാതെ അരുണ്‍ ആനന്ദും യുവതിയും ആശുപത്രി ജീവനക്കാരോട് വഴക്കിട്ടത് ചികിത്സ ഒന്നരമണിക്കൂറിലേറെ വൈകിപ്പിച്ചു. ഒടുവില്‍ പോലീസെത്തിയാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തിയത്. മര്‍ദ്ദിച്ച് മൃതപ്രായനാക്കി അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന്റെ ചികിത്സ പ്രതി അരുണ്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ഇതിനു തെളിവായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

മദ്യലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും വഴക്കിടുകയും ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ കാര്യവും തിരിച്ചല്ല. ഡോക്ടര്‍മാര്‍, അരുണ്‍ ആനന്ദ് കാര്യങ്ങള്‍ മനസിലാക്കാന്‍ വിസമ്മതിച്ചതോടെ കുഞ്ഞിന്റെ ഗുരുതരാവസ്ഥ അമ്മയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കാതെ യുവതി ആരോടൊക്കെയോ ഫോണില്‍ സംസാരിച്ച് ആശുപത്രിക്കുള്ളില്‍ ചുറ്റി നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്.

ദൃശ്യങ്ങളില്‍, അലസമായി വസ്ത്രം ധരിച്ചിരുന്ന മദ്യലഹരിയിലായിരുന്ന പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണു പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയതെന്ന് വ്യക്തം. അരുണിന്റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ആശുപത്രി ജീവനക്കാര്‍ക്കൊപ്പം കുട്ടിയെ സ്‌ട്രെച്ചറില്‍ കിടത്തി യുവതി ആശുപത്രിക്കുള്ളിലേക്ക് കടന്നു. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു.

അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും യുവതി ഫോണ്‍ വിളിയില്‍ മുഴുകി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ ഉടന്‍ ഓപ്പറേഷന്‍ വേണമെന്ന് വീണ്ടും വീണ്ടും ഇവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അരുണ്‍ വിയോജിക്കുകയും യുവതി ഇയാള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കാനും തയാറായില്ല. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് തോന്നിയതോടെ, ഡോക്ടര്‍മാര്‍ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോണ്‍നമ്പര്‍ ചോദിച്ചു.

ഫോണിലൂടെ എങ്കിലും സമ്മതത്തിനായാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന് വഴങ്ങാതെ അധികൃതരോട് തര്‍ക്കിക്കുകയാണ് ഇരുവരും ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി. പോലീസിനു മുന്നിലും കുട്ടിയുടെ പരിക്കിനെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികള്‍ പറഞ്ഞതോടെ ദുരൂഹത കൂടുതല്‍ മറനീക്കി പുറത്തുവന്നു.

ഒടുവില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയ്യാറായില്ല. കാറില്‍ വന്നുകൊള്ളാമെന്നായിരുന്നു ഇരുവരുടേയും മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലും പിന്നേയും അരമണിക്കൂര്‍ പുറത്ത്. ഒടുവില്‍ അരുണിനെ പോലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍ എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പോലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. വിദഗ്ധ ചികിത്സ ഉറപ്പിക്കാമായിരുന്ന വിലപ്പെട്ട മണിക്കൂറുകളാണ് അരുണും യുവതിയും തുലച്ച് കളഞ്ഞത്.

അതേസമയം, ഒമ്പത് ദിവസം ജീവനു വേണ്ടി മല്ലടിച്ച് ഇന്നലെ വിടവാങ്ങിയ ഏഴവയസുകാരന്റെ ഭൗതികശരീരം രാത്രി ഒമ്പതരയോടെ മാതൃവസതിക്ക് സമീപം അടക്കി. ഒടുങ്ങാത്ത കണ്ണീരുമായി വന്‍ജനാവലിയാണ് കുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയത്. ഏഴു വയസ്സുകാരന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം എട്ടരയോടെയാണ് ഉടുമ്പന്നൂരിലെ വസതിയിലെത്തിയത്. ഇളയസഹോദരനേയും കൂട്ടി മുത്തശ്ശിയും എത്തിയിരുന്നു. ഒമ്പതരയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

വീഡിയോ കടപ്പാട്: ന്യൂസ്18 കേരള

Exit mobile version