ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍, കുറവ് ഇടുക്കിയില്‍; നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 22 സ്ഥാനാര്‍ഥികളാണ് വയനാട്ടിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ രാഹുല്‍ ഗാന്ധിയുടെ അപരന്മാരാണ്.

ആറ്റിങ്ങല്‍ മണ്ഡലമാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. 21 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എട്ട് സ്ഥാനാര്‍ത്ഥികളുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍.

തൃശ്ശൂരില്‍ രണ്ട് സ്വതന്ത്രരുടെ പത്രിക തള്ളി. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധം ഉയര്‍ത്തിയെങ്കിലും വരണാധികാരി പത്രിക സ്വീകരിച്ചു.

സരിതാ നായരുടെ പത്രികയുടെ കാര്യത്തിലും അന്തിമ തീരുമാനം നാളെയുണ്ടാകും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും മേല്‍കോടതി ശിക്ഷ സ്റ്റേ ചെയ്യുകയുമുണ്ടായിരുന്നു. ഇതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം നല്‍കിയിട്ടില്ല. നാളെ രാവിലെ 10.30-നകം ശരിയായ രേഖകള്‍ ഹാജരാക്കാന്‍ വരാണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയ്യതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version