‘മകന്‍ മരിച്ച് മൂന്നാം നാള്‍ അരുണിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആഗ്രഹം പറഞ്ഞു’; വെളിപ്പെടുത്തി ബിജുവിന്റെ പിതാവ്; ദുരൂഹത ഒഴിയാതെ ഏഴുവയസുകാരന്റെ അമ്മയുടെ പെരുമാറ്റം

തൊടുപുഴ: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മൃതപ്രായനായി ചികിത്സയില്‍ തുടരുന്ന ഏഴുവയസുകാരന്റെ അമ്മയായ യുവതിയുടെ പെരുമാറ്റത്തില്‍ കൂടുതല്‍ സംശയങ്ങളുമായി ഭര്‍ത്താവ് ബിജുവിന്റെ കുടുംബം. കഴിഞ്ഞവര്‍ഷം മേയിലാണ് യുവതിയുടെ ഭര്‍ത്താവ് ബിജു മരണപ്പെട്ടത്. ഈ മരണത്തിന് ശേഷം മൂന്നാം നാള്‍ യുവതി ബന്ധുവായ അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചതായി ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു പറയുന്നു. 2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് ബിജു മരിച്ചത്.

അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു അരുണ്‍ ആനന്ദ് വീട്ടിലെത്തിരുന്നു. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതായി ബാബു പറയുന്നു. ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍. ബിജുവിനോട് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുന്‍പു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ തങ്ങളോട് സംസാരിച്ചിരുന്നെന്നും പിതാവ്‌ പറയുന്നുണ്ട്. വര്‍ക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വര്‍ക്ക്‌ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും ബിജു അന്ന് പറഞ്ഞിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു ബിജു.

അതേസമയം, അരുണ്‍ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും ബാബു പറയുന്നു. ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ദുരൂഹതയുണ്ടെന്നാണ് കുടുംബം ഇപ്പോള്‍ ആരോപിക്കുന്നത്. മരണത്തില്‍ സംശയങ്ങളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ പോലീസിനോട് ആവശ്യപ്പെടും.

അതേസമയം, ബിജുവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നും സ്‌നേഹത്തിലായതെന്നുമാണ് യുവതി പോലീസിനു നല്‍കിയ മൊഴി. ബിജുവിന്റെ മരണശേഷം മൂന്നാം മാസത്തില്‍ അരുണിനൊപ്പം മക്കളേയും കൂട്ടി ഇറങ്ങിപ്പോവുകയായിരുന്നു യുവതി.

Exit mobile version