കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി; പത്തുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ പത്തുവയസുകാരി മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. മൂലേടം പാലത്തിന് സമീപം ശബരി എക്‌സ്പ്രസിനു മുന്നിലേക്കാണ് ഇവര്‍ ചാടിയത്.

പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്നയും ശ്രീകാന്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു. രാവിലെ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ശ്രീകാന്ത് വിളിച്ച് പറഞ്ഞതോടെ മകളെയുമെടുത്ത് സ്വപ്ന പള്ളിക്കത്തോടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്ന് മണിപ്പുഴയിലെത്തി. ഭക്ഷണം കഴിച്ച ശേഷം ട്രാക്കിലൂടെ നടന്നു. പെട്ടെന്ന് ശ്രീകാന്ത് സ്വപ്നയെയും പിടിച്ച് ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകള്‍ പേടിച്ച് അടുത്തവീട്ടിലേക്ക് ഒടിക്കയറി.

ചിങ്ങവനം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വപ്നയുടെ ഭര്‍ത്താവ് ഭിന്നശേഷിക്കാരനാണ്. ശ്രീകാന്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞു.

Exit mobile version