തന്നെ പരിഗണിക്കരുതേ, സ്ഥാനാര്‍ത്ഥിയാക്കരുതേ…! നേതൃത്വത്തോട് കെഞ്ചി പറഞ്ഞിരുന്നെന്ന് കണ്ണന്താനം; പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ കണ്ണന്താനമോ എന്ന് സോഷ്യല്‍മീഡിയ!

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രതികരണങ്ങളുമായി ചിരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നേതാക്കള്‍. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് പലവട്ടം ആവര്‍ത്തിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ്. ഇതോടെ വിഷയത്തില്‍ ട്രോളുമായി എത്തിയ സോഷ്യല്‍മീഡിയ പ്രഖ്യാപനത്തിനു ശേഷമുള്ള കണ്ണന്താനത്തിന്റെ പ്രതികരണം എത്തിയതോടെ തലയറഞ്ഞു ചിരിക്കുകയാണ്. ‘തന്നെ സ്ഥാനാര്‍ത്ഥിയാക്കരുതേ എന്നും, തന്നെ പരിഗണിക്കരുതേ എന്നും’ താന്‍ നേതൃത്വത്തോട് കെഞ്ചിപ്പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.

തന്റെ പേര് പരിഗണിക്കുമ്പോള്‍ തന്നെ താന്‍ അവരോട് കെഞ്ചിപ്പറഞ്ഞു. തന്നെ പരിഗണിക്കരുത്. തന്നെ സ്ഥാനാര്‍ത്ഥിയാക്കരുത്. എന്നാല്‍, ഞാന്‍ മത്സരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനാലാണ് എറണാകുളത്ത് നില്‍ക്കാന്‍ സമ്മതിച്ചത്. പത്തനംതിട്ട ലഭിക്കാത്തതില്‍ നിരാശയില്ലെന്നും വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മണ്ഡലത്തില്‍ കണ്ണന്താനത്തിന് എതിരാളികളായി ഇടതു സ്ഥാനാര്‍ത്ഥിയായി പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡനുമാണ് മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ നേരത്തെ തന്നെ കണ്ണന്താനത്തിന്റെ പേര് ബിജെപി മുമ്പ് പരിഗണിച്ചിരുന്നെങ്കിലും പത്തനംതിട്ടയ്ക്കായി അദ്ദേഹം വാശി പിടിച്ചിരുന്നു.

Exit mobile version