വിജിലന്‍സ് ജാഗരൂഗരാകണം..! എല്‍കെജി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത് വ്യാപക അഴിമതി

തിരുവനന്തപുരം: എല്‍കെജി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത്. വ്യാപക അഴിമതിയാണെന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ പണം സമ്പാദിക്കാനുള്ള സ്രോതസായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍കെജി പ്രവേശനത്തിന് പോലും സ്‌കൂള്‍ അധികൃതര്‍ കുട്ടികളില്‍ നിന്ന് ഈടാക്കുന്നത് ലക്ഷങ്ങളാണ്. പ്ലസ് വണ്ണിനും ബിരുദത്തിനുമൊക്കെ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കിട്ടാനും പണം നല്‍കണം. ഇത് മറയില്ലാതെ നടക്കുകയാണ്. ഈ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാന്‍ വിജിലന്‍സിന് നിരവധി കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടരവര്‍ഷം കൊണ്ട് വിജിലന്‍സിനോട് ജനങ്ങള്‍ക്ക് മതിപ്പും വിശ്വാസവും കൂടി. കുറേക്കൂടി സംതൃപ്തവും കാര്യക്ഷമവുമായ സിവില്‍സര്‍വീസ് രൂപപ്പെടുത്താന്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനം പരിഷ്‌കരിക്കണം. ഓഫീസുകളില്‍ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അരങ്ങൊരുക്കുന്നവരെ കണ്ടെത്തണം. അഴിമതിക്കെതിരായ അവബോധം സംസ്‌കാരമായി സമൂഹത്തില്‍ വളര്‍ത്തണം. അഴിമതിവിരുദ്ധ നടപടികളില്‍ രാജ്യത്തിന് മാതൃകയായത് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്. പക്ഷേ, അഴിമതി എല്ലാതലത്തിലും പൂര്‍ണമായി ഇല്ലാതായിട്ടില്ല. ഇഓഫീസ് വ്യാപകമാവുന്നതോടെ വകുപ്പുകളിലെ അഴിമതി കുറയും.

സെക്രട്ടേറിയറ്റിലെ ഇഓഫീസ് സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതി തടയാനാണ് ശ്രമിക്കുന്നത്. അഴിമതിക്ക് അവസരം നല്‍കാത്ത, സീറോ ടോളറന്‍സ് നയമാണ് സര്‍ക്കാരിനുള്ളത്. കൃത്യമായ നിരീക്ഷണസംവിധാനങ്ങളും പരാതികളില്‍ കര്‍ശന നടപടികളും ഉറപ്പാക്കും. അഴിമതിക്കാരുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിക്കും. ഒരുവര്‍ഷത്തിനിടെ 1000 മിന്നല്‍പരിശോധന നടത്തിയെന്നത് വിജിലന്‍സിന്റെ കാര്യക്ഷമതയാണ് കാട്ടുന്നത്.

സിബിഐയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടികളുണ്ടാവുമ്പോള്‍, സ്വതന്ത്രമായും നിഷ്പക്ഷമായുമാണ് കേരളത്തില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനം. വിജിലന്‍സിന്റെ കരങ്ങളില്‍ ആരെങ്കിലും കയറിപ്പിടിക്കുന്ന അവസ്ഥയില്ല. അഴിമതിക്കെതിരേ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നത് അഴിമതി വിമുക്ത കേരളത്തിനായാണ്. സിബിഐ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിറുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സന്ദേശം ഗുണകരമല്ലെന്നും കേന്ദ്രത്തിന്റെ അഴിമതിവിരുദ്ധ നടപടികള്‍ ഫലപ്രദമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version