ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പതിമൂന്നുകാരിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നു; കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചു

കൊല്ലം: രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പോലീസ്. രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ പ്രതി ബംഗളൂരുവിലേക്ക് കടത്തിയെന്ന് പോലീസ് അറിയിച്ചു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ ഇവരെ അനുഗമിച്ചുവെന്നും പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചെന്നും പോലീസ് പറഞ്ഞു.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളം വെയ്ക്കുകയും പോലീസ് അന്വേഷണത്തിന് ഇറങ്ങിയത് അപ്പോഴാണെന്നും ആരോപണം ഉയരുന്നുണ്ട്.

ഓച്ചിറ-വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും എതിര്‍ത്ത മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ തള്ളുകയുമായിരുന്നു.

കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം കായംകുളത്ത് ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Exit mobile version