ലഹരി മാഫിയാ സംഘത്തിന്റെ ഏറ്റുമുട്ടല്‍ തടയാന്‍ ചെന്ന യുവാവ് കുത്തേറ്റ് മരിച്ചു; വീണ്ടും നടുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: വീണ്ടും തലസ്ഥാനത്തെ നടുക്കി ലഹരിമാഫിയാ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം. ശ്രീവരാഹത്ത് ലഹി സംഘത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെന്നതായിരുന്നു ഇയാളെന്നാണ് സൂചന. ലഹരി മരുന്ന് മാഫിയ സംഘത്തില്‍പെട്ട അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അര്‍ജുന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്.

അതേസമയം, മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണിക്കുട്ടന്‍. പോലീസിന്റെ അശ്രദ്ധമായ ഇടപെടലാണ് ലഹരി മരുന്ന് റാക്കറ്റിന്റെ വിളയാട്ടത്തിനു പിന്നിലെന്ന് ആക്ഷേപമുയരുകയാണ്. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പോലീസിനോ എക്‌സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല.

ആളെ തട്ടിക്കൊണ്ട് പോകുക, ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുക തുടങ്ങിയ സംസ്ഥാനത്ത് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നത്.

Exit mobile version