മലപ്പുറത്ത് മാരകപനിയായ വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രത നിര്‍ദേശം

രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണ്.

മലപ്പുറം: പ്രതിരോധ വാക്‌സിനില്ലാത്ത മാരകപനിയായ വെസ്റ്റ് നൈല്‍ മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണ്.

വേങ്ങര എആര്‍നഗര്‍ സ്വദേശിയായ ആറ് വയസുകാരനാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രധാനമായും മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക.

രോഗബാധിതനായ കുട്ടി താമസിച്ചിരുന്ന എആര്‍നഗറിലും തിരൂരങ്ങാടിയിലും മൃഗങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം വരാതിരിക്കാനുള്ള വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊതുക് നശീകരണം ശക്തമാക്കിയിരിക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയില്‍ ആദ്യമായാണ് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിക്കുന്നത്.

Exit mobile version