മന്ത്രിസ്ഥാനം ജോസ് കെ മാണിക്ക് നല്‍കണം; എങ്കില്‍ കോട്ടയം സീറ്റ് പിജെ ജോസഫിന്; മാണിയുമായി ധാരണയായെന്ന് സൂചന

കോട്ടയം: തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം വേണമെന്ന നിബന്ധനയോടെ പിജെ ജോസഫിന് ലോക്‌സഭാ സീറ്റ് നല്‍കാന്‍ ധാരണയായതായി സൂചന. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറാതെ കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കട്ടെയെന്നു തന്നെയാണ് മാണിയും നിലപാടെടുത്തത്.

യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണി മന്ത്രിയാകുമെന്ന ഫോര്‍മുല അംഗീകരിച്ചതോടെയാണ് ജോസഫിന്റെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിത്വ സാധ്യതയ്ക്ക് ആക്കം കൂട്ടിയത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തുടര്‍ന്ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും കാര്യങ്ങള്‍ വിശദീകരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാത്രമാകും ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളാ കോണ്‍ഗ്രസ് എം ഔദ്യോഗികമായി പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എല്ലാം ശുഭമായി അവസാനിക്കുമെന്നായിരുന്നു പിജെ ജോസഫിന്റെ പ്രതികരണം. താന്‍ പാര്‍ട്ടിക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥിത്വ അപേക്ഷ നല്‍കിയതായും ജോസഫ് അറിയിച്ചു.

കടുംപിടുത്തത്തില്‍ നില്‍ക്കുന്ന ജോസഫിനെ പിണക്കി പാര്‍ട്ടിയില്‍ വീണ്ടും ഒരു പിളര്‍പ്പ് ഒഴിവാക്കാനാണ് മാണി, തട്ടകം ജോസഫിന് നല്‍കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെന്ന് പാര്‍ട്ടി വക്താവ് വിജി എം തോമസ് പറഞ്ഞു. കേള്‍ക്കുന്ന പേരുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

Exit mobile version