കൊച്ചി ബ്യൂട്ടി പാര്‍ലര്‍ കേസ്; മുഖ്യപ്രതിയുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ റെയ്ഡ്

ലീനയുടെ കയ്യില്‍ നിന്ന് പണം തട്ടാന്‍ സുഹൃത്തായ ഡോക്ടര്‍ തന്നെയാണ് വെടിവെയ്പ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിലുള്ള നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരനായ ഡോക്ടറുടെ കൊല്ലത്തേയും കാഞ്ഞങ്ങാട്ടേയും വീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പാസ്പോര്‍ട്ട് കണ്ടെത്താനും അന്വേഷണ സംഘം നീക്കമാരംഭിച്ചു.

പോലീസ് ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് അധോലോക നായകന്‍ രവി പൂജാരിയെ മുന്‍നിര്‍ത്തി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കവെയാണ് മുഖ്യസൂത്രധാരന്‍ പിടിയിലാവുന്നത്. ലീനയുടെ കയ്യില്‍ നിന്ന് പണം തട്ടാന്‍ സുഹൃത്തായ ഡോക്ടര്‍ തന്നെയാണ് വെടിവെയ്പ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ കൊച്ചിയില്‍ തന്നെ ഉള്ള ഡോക്ടറാണ്. ബ്യൂട്ടിപാര്‍ലര്‍ ആക്രമിക്കാനായി ഇയാള്‍ പെരുമ്പാവൂരിലെ ഒരു ഗുണ്ടയേയും കൂടെ കൂട്ടിയിരുന്നു. ഈ ഗുണ്ടയ്ക്ക് മുബൈയിലെ അധോലോക നേതാവായ രവി പൂജാരിയുമായി ബന്ധമുണ്ട്. ഇരുവരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ലീനയുടെ ശത്രുക്കളുടെ പേരുകള്‍ പോലീസിന് നല്‍കി വിശ്വസ്തനാകാന്‍ വരെ ഡോക്ടര്‍ ശ്രമിച്ചു. എന്നാല്‍ അന്വേഷണം തനിക്ക് നേരെ ആണെന്ന് മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോയി.

കഴിഞ്ഞ ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

Exit mobile version