3,000 രൂപ പെന്‍ഷന്‍ ഉറപ്പ്; പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയില്‍ ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം, അറിയേണ്ടതെല്ലാം

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയുടെ (പിഎംഎസ്‌വൈഎം) രജിസ്‌ട്രേഷന്‍ തുടങ്ങി.

തിരുവനന്തപുരം: ഇടക്കാല ബജറ്റില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയുടെ (പിഎംഎസ്‌വൈഎം) രജിസ്‌ട്രേഷന്‍ തുടങ്ങി.

കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, കൈത്തറി തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ ആശ- അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയില്‍ സജീവമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാം. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും. 15,000 രൂപ മാസവരുമാനമുള്ളവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ രീതിയില്‍ പ്രധാന്‍മന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന പദ്ധതിയുടെ ഗുണം ലഭിക്കുക.

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. എന്നാല്‍ പ്രായത്തിനനുസരിച്ച് അടയ്ക്കുന്ന പെന്‍ഷന്‍ വിഹിതത്തില്‍ മാറ്റമുണ്ട്. 18 വയസ്സുളളവര്‍ 55 രൂപയാണ് വിഹതമായി അടയ്‌ക്കേണ്ടത്. 29 വയസ്സ് മുതലാണ് അംഗമാകുന്നതെങ്കില്‍ 100 രൂപയും 35 വയസ്സില്‍ അംഗമാകുന്നവര്‍ക്ക് 150 രൂപയും 40 വയസ്സുളളവര്‍ 200 രൂപയുടെ വിഹിതമായി അടയ്ക്കണം. തുല്യവിഹതം കേന്ദ്ര സര്‍ക്കാരും പദ്ധതിയില്‍ നിക്ഷേപിക്കും. ആദ്യ വിഹിതം പണമായി അടയ്ക്കാനുളള സംവിധാനമുണ്ട്. അംഗമാകുന്നവര്‍ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശതയ്ക്ക് കീഴ്‌പ്പെടുകയോ ചെയ്താല്‍ ജീവിത പങ്കാളിക്ക് തുടര്‍ഗഡു അടച്ച് പദ്ധതി തുടരാവുന്നതാണ്.

അറുപത് വയസ്സിന് ശേഷം 3,000 രൂപ പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതാണ് പദ്ധതിയാണിത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 10 കോടിയോളം തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. അതേസമയം, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്‌ക്രീം, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ സ്‌കീമുകളുടെ ഭാഗമായവര്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല.

Exit mobile version