കൊച്ചിയില്‍ പുകശല്യത്തിന് മാറ്റമില്ല; വിഷപ്പുക കാരണം രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികള്‍ക്കും രാജഗിരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുകശല്യത്തിന് ഇന്നും മാറ്റമില്ല. വിഷപ്പുക കാരണം രാജഗിരി എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇന്ന് സിപിഎം മാര്‍ച്ച് മാര്‍ച്ച് നടത്തും.

അതേ സമയം പ്ലാന്റിലുണ്ടായ തീ അണയ്ക്കാന്‍ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികള്‍ക്കും രാജഗിരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് പുക ശല്യം വീണ്ടും ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നത്. രാജഗിരി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അലന്‍, ശരത്ത് എന്നിവരാണ് വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികില്‍സ തേടിയത്. മാലിന്യ പ്ലാന്റിലെ പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Exit mobile version