തൃശ്ശൂരില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ജിതേഷ്, അഭിലാഷ്, നിതിന്‍ കൃഷ്ണ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ഒരു സംഘം ആളുകള്‍ പൊറുത്തിശ്ശേരി സ്വദേശി ബിബിന്‍ ചന്ദ്രബാബുവിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിബിനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. ബാക്കി പ്രതികള്‍ക്കായുള്ള തെരച്ചില്‍ എസ് ഐ കെഎസ് സുശാന്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുകയാണ്.

വെള്ളിയാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 32-കാരനായ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലിരിക്കേ ഞായറാഴ്ചയാണ് ബിബിന്‍ മരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് ബാറിനു മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

ഇരുചക്രവാഹനത്തിലെത്തിയ ബിബിനെ യാതൊരു പ്രകോപനവും കൂടാതെ കുറച്ചു ആളുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണുളളത്. ഇതിന്റെ തുടര്‍ച്ചയായാണോ വെള്ളിയാഴ്ച രാത്രി ബിബിനെ ആക്രമിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ബിബിനോട് പ്രതികള്‍ക്ക് ഏറെ നാളായി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

Exit mobile version