‘റോബിന്‍ വടക്കുംചേരിയുടെ ജീവപര്യന്തം ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവളുടെ കുഞ്ഞിനെയും ഓര്‍ത്ത്’: കോടതി

തലശേരി: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍വടക്കുംചേരിയ്ക്ക് ജീവപര്യന്തം നല്‍കാതിരുന്നത് ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്താണെന്ന് കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു.

പള്ളി മേടയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ആണ് പോക്സോ കോടതി വിധിച്ചത്.

അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികന്‍ പാടെ തകര്‍ത്തെന്നും വിധിയില്‍ കോടതി നിരീക്ഷിച്ചു.

തലശേരി പോക്‌സോ കോടതി ജഡ്ജി പിഎന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിന് വേണ്ടി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ റോബിന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിക്ക് നിര്‍ദ്ദേശമുണ്ട്. വൈദികനെ രക്ഷിക്കാനായി നേരത്തെ പീഡനത്തിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ പിതാവ് ഏറ്റെടുത്തിരുന്നു,

അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നല്‍കി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു.

Exit mobile version