ഇനി 100ല്‍ വിളിച്ചാല്‍ പോലീസില്‍ കിട്ടില്ല; പകരം 112 എന്ന നമ്പറിലേക്ക് വിളിക്കണം.! ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം 112 ഡയല്‍ ചെയ്താല്‍ മതി

തിരുവനന്തപുരം: ഇനി 100ല്‍ വിളിച്ചാല്‍ പോലീസില്‍ കിട്ടില്ല. അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറുന്നു. പകരം 112 എന്ന നമ്പറിലേക്ക് വിളിക്കണം. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നു എന്ന പ്രത്യേകതയും പുതിയ മാറ്റത്തിന് പിന്നില്‍ ഉണ്ട്. മാത്രമല്ല ഇനി മുതല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം 112 ഡയല്‍ ചെയ്താല്‍ മതി.

ഈ മാസം 19 മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പോലീസുകാരും ഇവിടെയുണ്ടാകും. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയില്‍ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാം. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പൊലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലസ് വഴി സന്ദേശം നല്‍കും.

750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ഞമാക്കിയിട്ടുണ്ട്. പരീക്ഷടിസ്ഥാനത്തില്‍ പുതിയ കണ്‍ട്രോള്‍ റൂം ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം സി-ഡാക്കാണ് സ്ഥാപിച്ചത്. എട്ടരക്കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.

Exit mobile version