കാറിടിച്ച് പരിക്കേറ്റ് വീണ വയോധികയെ വെള്ള പുതപ്പിച്ച് കിടത്തി നാട്ടുകാര്‍; പോലീസെത്തി ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ ചോരവാര്‍ന്ന് ദാരുണാന്ത്യം

കെഎസ്ഇബി ഓഫീസിനു മുന്നില്‍ ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.

തുറവൂര്‍: കാറിടിച്ചു പരിക്കേറ്റ വയോധിക മരിച്ചെന്ന് തെറ്റിധരിച്ച് വെള്ളപുതപ്പിച്ച് റോഡില്‍ കിടത്തി നാട്ടുകാരുടെ അനാസ്ഥ. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ വയോധികയ്ക്ക് ജീവനുണ്ടെന്ന് മനസിലാക്കി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ ചോരവാര്‍ന്ന് വയോധിക മരണത്തിന് കീഴടങ്ങി. കുത്തിയതോട് കണിച്ച് കാട് വീട്ടില്‍ തങ്കമ്മ (70) യാണ് മരിച്ചത്.

ദേശീയ പാതയില്‍ കുത്തിയതോട് കെഎസ്ഇബി ഓഫീസിനു മുന്നില്‍ ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ മരിച്ചു എന്ന് കരുതി തുണിയിട്ട് ശരീരം മൂടി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുത്തിയതോട് പോലീസ് നടത്തിയ പരിശോധനയില്‍ ജീവന്‍ ഉണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version