കൊട്ടിയൂര്‍ പീഡനക്കേസ്; ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം പിഴ

മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ഫാദര്‍ റോബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ഫാദര്‍ റോബിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

മൂന്ന് കേസുകളിലായാണ് ഇരുപത് വര്‍ഷം വീതം കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടിക്കും നിര്‍ദ്ദേശമുണ്ട്. പിഴയില്‍ 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം.

അതേസമയം, കേസിലെ മറ്റ് ആറ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്.

ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് റോബിനോട് കോടതി ചോദിച്ചിരുന്നു. കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിച്ചോളാമെന്നും ശിക്ഷ കുറച്ച് നല്‍കണമെന്നും ഫാദര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി റോബിന്റെ ആവശ്യം പരിഗണിച്ചില്ല. തുടര്‍ന്ന് 20 വര്‍ഷം തടവു ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.

Exit mobile version