അനധികൃത പാര്‍ക്കിങിന് പിഴ അടയ്ക്കണമെന്ന് ട്രാഫിക് പോലീസ്; കേസില്‍ പറയുന്ന ദിവസം താന്‍ നാട്ടില്‍ ഇല്ലെന്ന് ഡിന്നിയുടെ വാദം..! തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോലീസ് ഫോട്ടോ കാണിച്ചു; ഡിന്നി ഞെട്ടി..! ചിത്രത്തിലുള്ളത് റെനോ ഡസ്റ്റര്‍ കാര്‍, തന്റെ ഉടമസ്ഥയിലുള്ള യമഹ റേ സ്‌കൂട്ടര്‍; നഗരത്തില്‍ വ്യാജ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ വ്യാപകം; ജാഗ്രതൈ..

കോട്ടയം: കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന വിചിത്ര സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോ പാര്‍ക്കിങ്ങ് എന്ന് ബോര്‍ഡ് വെച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ പേരില്‍ പോലീസ് കേസെടുത്തപ്പോള്‍ കുടുങ്ങിയത് സ്‌കൂട്ടര്‍ ഉടമ. കോട്ടയത്ത് അതിരമ്പുഴ വടക്കേപ്പറമ്പില്‍ ഡിന്നി ജോര്‍ജിനാണു ചെയ്യാത്ത കുറ്റത്തിനു പിഴയൊടുക്കേണ്ടി വന്നത്.

എന്നാല്‍ സംഭവത്തില്‍ ഇനിയാണ് ട്വിസ്റ്റ്, പിഴ കൊടുക്കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് പോലീസിന്റെ കത്ത് ലഭിക്കുമ്പോഴാണ് ഡിന്നി വിവരം അറിയുന്നത്. തുടര്‍ന്ന് ട്രാഫിക് സ്റ്റേഷനിലെത്തിയ ഡിന്നി താന്‍ സംഭവ ദിവസം കോട്ടയം ജില്ലയില്‍ ഇല്ലായിരുന്നുവെന്നും അന്ന് തിരുവനന്തപുരത്ത് ആയിരുന്നുവെന്നും വാദിച്ചുവെങ്കിലും പിഴയൊടുക്കണമെന്ന് പോലീസ് കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇയാള്‍ അനധികൃത പാര്‍ക്കിങ്ങ് നടത്തിയതിന് തെളിവുണ്ടെന്നായിരുന്നു പോലീസിന്റെ വാദം.

തെളിവ് കാണിക്കാണമെന്ന് ആവശ്യപ്പെട്ട ഡിന്നിക്ക് പോലീസ് ഫോട്ടോ കാണിച്ച് കൊടുത്തതും ആകെ ഞെട്ടല്‍. ചിത്രത്തിലുള്ളത് റെനോ ഡസ്റ്റര്‍ കാര്‍, തന്റെ ഉടമസ്ഥയിലുള്ള യമഹ റേ സ്‌കൂട്ടറിന്റെ അതേ നമ്പരിലുള്ള കാര്‍. പിഴ അടച്ചതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. കാറിനെപ്പറ്റി അന്വേഷിക്കാമെന്ന ഉറപ്പിലാണ് ഡിന്നി മടങ്ങിയത്.

കഴിഞ്ഞ ദിവസം വീണ്ടും പോലീസ് സ്റ്റേഷനില്‍ നിന്നും വിളിയെത്തി. തന്റെ നമ്പരിലുളള വാഹനം റോഡ് നിയമം ലംഘിച്ചതിനാല്‍ പിഴയൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍ സന്ദേശം. എന്നാല്‍, കഴിഞ്ഞ തവണയുണ്ടായ അനുഭവം പറഞ്ഞതോടെ പിന്നീട് പോലീസ് വിളിച്ചില്ല. വ്യാജ നമ്പര്‍ ഉപയോഗിച്ച ഒരു വാഹനം രണ്ടു തവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും കണ്ടുപിടിക്കാനിയില്ല എന്നതാണു ശ്രദ്ധേയം. കോട്ടയം നഗരത്തില്‍ വ്യാജ നമ്പറിലുളള വാഹനങ്ങള്‍ വ്യാപകമാകുന്നുവെന്ന് നേരത്ത തന്നെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. മറ്റ് വാഹനങ്ങളുടെ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജന്‍മാര്‍ വിലസുന്നത്.

നിസാര വിലയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ വ്യാജനമ്പര്‍ ഉപയോഗിച്ച് പുറത്തിറക്കുന്നത്.ക്രിമിനല്‍ സംഘങ്ങളാണ് വ്യാജ നമ്പര്‍ എഴുതിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.

Exit mobile version