സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നു; ഇനി വേഗതയും റൂട്ടും യാത്രക്കാര്‍ക്കും അറിയാം

തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന രണ്ട് ബസുകളിലാണ് ആദ്യ ഘട്ടത്തില്‍ ജിപിഎസ് സ്ഥാപിച്ചത്.

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വകാര്യ ബസ് യാത്രക്കാരുടെ സുരക്ഷയും വേഗതാ നിയന്ത്രണവും ലക്ഷ്യമിട്ട് എല്ലാ ബസുകളിലും ജിപിഎസ് സ്ഥാപിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കി. ഇതിനോടകം തന്നെ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന രണ്ട് ബസുകളിലാണ് ആദ്യ ഘട്ടത്തില്‍ ജിപിഎസ് സ്ഥാപിച്ചത്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റ് സൗജന്യമായാണ് ബസുകളില്‍ ജിപിഎസ് ഉപകരണം സ്ഥാപിച്ച് നല്‍കിയത്. യാത്രക്കാര്‍ക്ക് ബസ് റൂട്ടും വേഗതയുമെല്ലാം ബസില്‍ അറിയാം. ആര്‍ടിഒ ഓഫീസിലും വാഹന ഗതാഗത വകുപ്പ് ഓഫീസിലും ബസ് സംബന്ധിച്ച വിവരം ലഭിക്കും.

35000 രൂപയോളം ചെലവ് വരുന്നതിനാല്‍ സ്വകാര്യ ബസുകള്‍ ജിപിഎസ് സംവിധാനം സ്ഥാപിക്കാന്‍ മടികാണിച്ചിരുന്നു. തുടര്‍ന്നാണ് ജനമിത്ര മിഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യമായി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബസുകളില്‍ നല്‍കുന്ന ചെറിയ പരസ്യങ്ങളിലൂടെയാണ് ട്രസ്റ്റ് ഇതിനുള്ള പണം കണ്ടെത്തുന്നത്. പൊതുജന താത്പര്യം മുന്‍ നിര്‍ത്തിയുള്ള പരസ്യങ്ങളും അറിയിപ്പുകളും സൗജന്യമായും ഇതേ സംവിധാനം ഉപയോഗിച്ച് നല്‍കാം.

സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ബസുകളില്‍ ഉപകരണം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ്. രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ് വഴി ബസുകളുടെ റൂട്ടും വിവരങ്ങളുമെല്ലാം അറിയാനുള്ള സംവിധാനവും ഒരുക്കും.

വാഹനാപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് ‘രക്ഷക സര്‍ട്ടിഫിക്കറ്റ് ‘ നല്‍കും. മലപ്പുറം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അപകടത്തില്‍ പെട്ടവരെ നിയമ നടപടികള്‍ക്കായി സാക്ഷിയാക്കുകയോ വിളിച്ച് വരുത്തുകയോ ചെയ്യുകയില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Exit mobile version