ഒരുമിച്ചു താമസിക്കില്ല! കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയതോടെ ഭര്‍ത്താവും അമ്മയും വീടുമാറി

അങ്ങാടിപ്പുറം: ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ കോടതി ഉത്തരവിന്റെ ബലത്തില്‍ തിരിച്ചെത്തിയതോടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി. വീട്ടിലേക്ക് കയറായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കനകദുര്‍ഗ മാധ്യമങ്ങളോട് പ്രതികരിച്ചു. മക്കള്‍ തന്റെ കൂടെ വരുമെന്നും അവര്‍ പറഞ്ഞു.

പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തിന്റെ ഉത്തരവ് പ്രകാരം ഇന്ന് രാത്രി കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചത്. കനക ദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം വിധി പറഞ്ഞിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം കനകദുര്‍ഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തിലായിരുന്നു കനകദുര്‍ഗ കഴിയുന്നത്. സുപ്രീം കോടതിയില്‍ സുരക്ഷയാണ് ആവശ്യപ്പെട്ടതെന്നും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജിയാണ് സമര്‍പ്പിച്ചതെന്നും കനകദുര്‍ഗയുടെ അഭിഭാഷക അറിയിച്ചു.

Exit mobile version