വന്നുകയറിയ കുരങ്ങനെ പാലും പഴവും കൊടുത്ത് സത്കരിച്ച് കൂടെ കൂട്ടി; രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എടുത്തു ‘തനിനിറം’! കുരങ്ങിന്റെ വികൃതിയില്‍ നാലുപാടും ഓടി നാട്ടുകാര്‍

എങ്ങനെയോ ഈ ഭാഗത്ത് എത്തപ്പെട്ട കുരങ്ങന്‍ ജംഗ്ഷനില്‍ എകെജി സ്മാരകത്തിനു സമീപമാണ് താവളമുറപ്പിച്ചിരിക്കുകയാണ്.

പോത്തന്‍കോട്: വന്നുകയറിയ കുരങ്ങനെ പാലും പഴവും കൊടുത്ത് സത്കരിച്ച നാട്ടുകാര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ആദ്യം സൗമ്യ സ്വഭാവം കാണിച്ച കുരങ്ങന്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തനി സ്വരൂപം എടുക്കുകയായിരുന്നു. സഹിക്കാനാകാത്ത വികൃതി തരങ്ങളാണ് കുരങ്ങന്‍ ചെയ്ത് കൂട്ടുന്നത്. വേങ്ങോടും സമീപ പ്രദേശത്തുമുള്ളവരാണ് കുരങ്ങന്റെ വികൃതികളില്‍ പൊറുതിമുട്ടിക്കഴിയുന്നത്.

എങ്ങനെയോ ഈ ഭാഗത്ത് എത്തപ്പെട്ട കുരങ്ങന്‍ ജംഗ്ഷനില്‍ എകെജി സ്മാരകത്തിനു സമീപമാണ് താവളമുറപ്പിച്ചിരിക്കുകയാണ്. വീടുകള്‍ക്കു മുകളില്‍ സ്ഥാപിച്ചിട്ടുള്ള വെള്ളം നിറച്ച ടാങ്കിനുളളില്‍ ഇറങ്ങി കുളിച്ചു രസിക്കുകയും മൂടി പഴയപടി വയ്ക്കുകയും ചെയ്യുകയാണ് പ്രധാന വിനോദം. പൈപ്പിലൂടെ കുരങ്ങന്റെ രോമം വന്നപ്പോഴാണ് വീട്ടുകാര്‍ അക്കിടി മനസിലാക്കുന്നത്.

വാഴ ഉള്‍പ്പെടെ കൃഷികള്‍ക്കു നാശനഷ്ടം വരുത്തുന്നതും പതിവാണ്. വീടിനു പുറത്ത് അലക്കിയിടുന്ന തുണികളും പാത്രങ്ങളും എടുത്തു കൊണ്ടുപോകുന്നുണ്ട്. ഷീറ്റിട്ട വീടിന്റെ മുകളില്‍ ചാടി ശബ്ദം ഉണ്ടാക്കുകയാണ് മറ്റൊരു വിനോദം. വീടിനു പുറത്ത് ഒന്നും വയ്ക്കാനാകാത്ത സ്ഥിതിയിലാണ്. വാതിലോ ജനലോ തുറന്നു കിടന്നാല്‍ അതിലൂടെ വീടിനുള്ളിലെത്തിയാണ് പരാക്രമം. വനപാലകര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍.

Exit mobile version