ലൈംഗീകാരോപണം..! ഉമ്മന്‍ചാണ്ടിയ്ക്കും, കെസി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും, കെസി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിരുന്നുവെന്നായിരുന്നു സരിതയുടെ പരാതി.

പരാതിയുമായി ഒക്ടോബര്‍ ഒന്നിനാണ് സരിതാ നായര്‍ ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചത്. ഈ എഫ്‌ഐആര്‍ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് അയച്ചിരിക്കുകയാണ്. സോളാര്‍ പദ്ധതിയ്ക്ക് അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും, അതിനായി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്താണ് ഉമ്മന്‍ ചാണ്ടി തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതെന്നാണ് പരാതി.

2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍ വച്ചാണ് പീഡനം നടന്നത്. ഉമ്മന്‍ചാണ്ടി നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും തമ്പാനൂര്‍ രവിക്കുമെതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. 2012 മെയ് 24ന് മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വച്ച് കെസി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും സരിത ആരോപിക്കുന്നുണ്ട്.

Exit mobile version