ഐലന്റെ അനാഥത്വത്തിന് വിട, അച്ഛനമ്മമാരുടെ സ്‌നേഹത്തണലില്‍ അവന്‍ വളരും! ശാന്തിഭവനിലെ ഒന്നരവയസുകാരന്‍ ഇനി ഇറ്റലിക്കാരായ ദമ്പതികളുടെ സ്വന്തം

രണ്ടത്താണി ശാന്തിഭവനിലെ ഒന്നരവയസുകാരന്‍ ഐലന്‍ ഇനി ഇറ്റലിക്കാരായ ഡിവിറ്റയുടെയും ഫെറിയുടെയും സ്വന്തം

കോട്ടയ്ക്കല്‍: അനാഥത്വത്തിലേക്ക് പിറന്നുവീണ കുഞ്ഞ് ഐലന്‍ ഒമറിന് മാതാപിതാക്കളായി, ഇനി അവന്‍ അച്ഛനമ്മമാരുടെ സ്‌നേഹത്തണലില്‍ വളരും. രണ്ടത്താണി ശാന്തിഭവനിലെ ഒന്നരവയസുകാരന്‍ ഐലന്‍ ഇനി ഇറ്റലിക്കാരായ ഡിവിറ്റയുടെയും ഫെറിയുടെയും സ്വന്തം.

ഡിവിറ്റയും ഫെറിയും സ്ഥാപനത്തിലെ അധികൃതരുടെ കൈകളില്‍നിന്ന് ഐലനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ ചിണുങ്ങി. അപേക്ഷ നല്‍കിയതുമുതല്‍ നിയമപരമായ എല്ലാ രേഖകളും പൂര്‍ത്തിയായതുവരെയുള്ള ദത്തെടുക്കലിന്റെ അവസാനരംഗമായിരുന്നു അത്. വാതില്‍ മറവില്‍നിന്ന് അവന്റെ പോറ്റമ്മമാര്‍ കണ്ണുതുടച്ചു.

നിയമപരമായി ലഭിച്ച രക്ഷിതാക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഐലനിപ്പോള്‍. ഫെബ്രുവരി രണ്ടിന് മുംബൈ വഴി മൂന്നുപേരും യാത്രതിരിക്കും. അവിടത്തെ ഏജന്‍സി വഴി കുട്ടിയുടെ വിവരങ്ങള്‍ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് കൈമാറുമെന്നാണ് ധാരണ.

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി മുഖേനയാണ് മക്കളില്ലാത്ത ഇറ്റാലിയന്‍ ദമ്പതിമാര്‍ ഐലനെ ദത്തെടുക്കാനെത്തിയത്. ഫെറി സ്‌കൂള്‍ അധ്യാപികയും ഡിവിറ്റ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനുമാണ്.

ദത്തെടുക്കുന്നതിനുള്ള നിയമങ്ങള്‍ സുതാര്യമായതിനാലാണ് ഇന്ത്യ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ദമ്പതിമാര്‍ പറഞ്ഞു. ഇന്ത്യക്കാരോടും ഇന്ത്യന്‍ സംസ്‌കാരത്തോടുമുള്ള താത്പര്യവും ഇവിടെനിന്ന് കുഞ്ഞിനെ ദത്തെടുക്കാന്‍ പ്രേരിപ്പിച്ചെന്ന് ഇവര്‍ പറയുന്നു. കോഴിക്കോട് സെന്റ് ജോസഫ് ഫൗണ്ടലിങ് ഹോമില്‍നിന്നാണ് ഐലന്റെ രജിസ്ട്രേഷനും യാത്രാനടപടികളും പൂര്‍ത്തിയാക്കിയത്.

2017 സെപ്റ്റംബര്‍ 22-നാണ് ജനിച്ച് ആറാംദിവസം ഐലന്‍ഒമര്‍ ശാന്തിഭവനത്തിലെത്തുന്നത്. മാനസിക വൈകല്യമുള്ള മുപ്പതുകാരി ലൈംഗിക അതിക്രമത്തിലൂടെയാണ് ഐലനെ ഗര്‍ഭം ധരിച്ചത്. രക്ഷിതാക്കള്‍ അറിഞ്ഞപ്പോഴേക്കും വൈകി. തുടര്‍ന്ന് വിവരമറിഞ്ഞ മലപ്പുറം ജില്ല ചൈല്‍ഡ്‌ലൈന്‍ യുവതിയെ ഏറ്റെടുത്തു. പ്രസവശേഷം കുട്ടിയെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാത്ത നിലയിലായിരുന്നു കുടുംബം. തുടര്‍ന്നാണ് ശാന്തിഭവനം ഏറ്റെടുത്തത്. ഈ സ്ഥാപനത്തിലെത്തുന്ന ആദ്യകുരുന്നാണ് ഐലന്‍. 2015ല്‍ ബോട്ട് തകര്‍ന്ന് തുര്‍ക്കി തീരത്തണഞ്ഞ ഐലന്‍ അല്‍ കുര്‍ദിയുടെ ഓര്‍മയ്ക്കായാണ് കുഞ്ഞിന് അധികൃതര്‍ ആ പേരിട്ടത്.

രണ്ടത്താണി യുവത കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനു കീഴിലാണ് ശാന്തിഭവനം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഒമ്പത് പെണ്‍കുട്ടികളടക്കം 15 കുഞ്ഞുങ്ങളുണ്ട്. സെക്രട്ടറി അബ്ദുല്‍നാസര്‍, മുഖ്യ രക്ഷാധികാരി സിപി ഉമര്‍ സുല്ലമി, പ്രസിഡന്റ് അബ്ദുസമദ്, ട്രഷറര്‍ കെ മൊയ്തീന്‍കുട്ടി, സോഷ്യല്‍വര്‍ക്കര്‍ തെരേസ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

Exit mobile version