ടോമിന്‍ തച്ചങ്കരിയെ മാറ്റിയ നടപടി സ്വാഗതം ചെയ്ത് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍; യൂണിയനുകളെ മോശക്കാരാക്കാനാണ് തച്ചങ്കരി ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും യൂണിയനുകളെ അധിക്ഷേപിച്ചു കൊണ്ടുള്ള പരിഷ്‌കരണ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണ-പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും യൂണിയനുകള്‍ ആരോപിച്ചു.

കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന തച്ചങ്കരിയുടെ അവകാശവാദം തെറ്റാണ്. വസ്തുത മറച്ചുവെച്ചാണ് എംഡി വ്യാജ പ്രചാരണം നടത്തിയതെന്ന് യൂണിയനുകള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച മാസം വരെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നു. എന്നാല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിലൂടെ ഇത് 20 വര്‍ഷത്തെ ദീര്‍ഘകാല വായ്പയായി മാറ്റി. ഇതോടെ ഏപ്രില്‍ മുതല്‍ പ്രതിദിന കടം തിരച്ചടവ് 86 ലക്ഷമായി കുറഞ്ഞു. തത്ഫലമായി പ്രതിമാസ ബാധ്യതയില്‍ 64.2 കോടിയുടെ കുറവുണ്ടായി. ഇതിനാലാണ് കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായതെന്നും യൂണിയനുകള്‍ പറഞ്ഞു.

ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് തച്ചങ്കരിയുമായി സിഐടിയു അടക്കമുള്ള ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍ സമരം മൂലമുള്ള നഷ്ടം യൂണിയന്‍ നേതാക്കളുടെ ശമ്പളത്തില്‍ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം തച്ചങ്കരിയെയും യൂണിയനുകളെയും ഇരു ചേരിയിലാക്കിയിരുന്നു.

ഗതാഗത മന്ത്രിക്കും താത്പര്യം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് തച്ചങ്കരിയെ മാറ്റാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനമെടുക്കുകയായികുന്നു.

Exit mobile version