ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനം; യുവതിയുടെ ആത്മഹത്യയില്‍ അധ്യാപകനും അമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. 2004ല്‍ ചെമ്പഴന്തി സ്വദേശി സ്മിത ആത്മഹത്യ ചെയ്ത കേസിലാണ് വട്ടപ്പാറ പദ്മകുമാറിനും അമ്മ ശ്യാമളയ്ക്കും ശിക്ഷ വിധിച്ചത്.

വിവാഹം കഴിഞ്ഞ് നാലാം വര്‍ഷമാണ് ഭര്‍തൃവീട്ടില്‍ സ്മിത തൂങ്ങി മരിച്ചത്. അധ്യാപകനായ ഭര്‍ത്താവ് പദ്മകുമാറും അമ്മ ശ്യാമളയും നിരന്തരം നടത്തിയ ശാരീരിക, മാനസിക പീഡനങ്ങളാണ് സ്തിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍.

135 പവനും 3 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയായിരുന്നു വിവാഹം. സ്വര്‍ണവും പണവും ചെലവഴിച്ച ശേഷം പദ്മകുമാറും അമ്മ ശ്യാമളയും കൂടുതല്‍ പണം ആവശ്യപ്പെട്ട് സ്മിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഇരുവരും നിരന്തരം നടത്തിയ ശാരീരിക, മാനസിക പീഡനങ്ങളാണ് സ്മിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. 9 വര്‍ഷം തടവ് കൂടാതെ 25000 രൂപ വീതം പിഴയും പ്രതികള്‍ കെട്ടിവയ്ക്കണം.

ആറ്റിങ്ങല്‍ പോലീസാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിവാഹ സമയം ബിരുദ വിദ്യാര്‍ഥിനിയായിരുന്നു സ്മിത. ഒന്നാം റാങ്കോടെ ബിരുദം പാസായ സ്മതിയ്ക്ക് പക്ഷെ ബിരുദാനന്തര ബിരുദ പഠനം വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തേണ്ടിവന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള പിഎസ് സി റാങ്ക് ലിസ്റ്റിലും സ്മിത ഉണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് പദ്മകുമാര്‍ പോത്തന്‍കോട് ലക്ഷ്മി വിലാസം സ്‌കൂളിലെ കായികാധ്യാപകനാണ്.

Exit mobile version