പാലക്കാട്ടുകാരി ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങുന്നു, എന്നിട്ടും ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഇന്നും ഭ്രഷ്ട്.. 1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ നഷ്ടപ്പെടാത്ത അയ്യപ്പന്റെ ബ്രഹ്മചര്യം 2018ല്‍ നഷ്ടപ്പെട്ടോ..? ആനത്തലവട്ടം ആനന്തന്‍

അബുദാബി: സ്ത്രീകള്‍ക്കെതിരെയുള്ള അയിത്തത്തിന്റേയും ആര്‍ത്തവത്തിന്റെയും പേരിലുള്ള വേര്‍ത്തിരിവിന് അറുതി വരുത്തേണ്ട കാലമായെന്ന് ഓര്‍മ്മിപ്പിച്ച് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. പാലക്കാട്ടെ നിഷ രാജന്‍ എന്ന പെണ്‍കുട്ടി ചൊവ്വാഗ്രഹത്തിലേയ്ക്ക് പോകാന്‍ നാസയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു എന്നിട്ടും ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഇനിയും പ്രവേശനമായില്ല.

1991 വരെ ശബരിമലയില്‍ സ്ത്രീകള്‍ കയറിയപ്പോള്‍ നഷ്ടപ്പെടാത്ത അയ്യപ്പന്റെ ബ്രഹ്മചര്യം 2018 നു ശേഷം സ്ത്രീകള്‍ കയറിയാല്‍ എങ്ങിനെയാണ് നഷ്ടപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ശബരിമലയെ ഉപകരണമാക്കുകയാണ് കോണ്‍ഗ്രസ്സും സംഘപരിവാറും എന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാ തടസ്സങ്ങളേയും മാറ്റി നിര്‍ത്തിക്കൊണ്ട് കേരളം നവോത്ഥാനത്തിലൂടെ മുന്നോട്ടേയ്ക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമതത്തിലെ ബ്രാഹ്മണ്യമാണ് സ്ത്രീകളെ അടിമകളാക്കിയും ചപലകളാക്കിയും അബലകളാക്കിയും ഒരുത്പാദനോപകരണമാക്കിയും നിലനിര്‍ത്തിയത്. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ബ്രാഹ്മണ്യത്തിന്റെ അതിക്രൂരവും പൈശാചികവും നീചവുമായ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണു ഹിന്ദുമതത്തിലെ താഴ്ന്ന ജാതിക്കാര്‍ ഇസ്ലാം മതവും ക്രിസ്തുമതവും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു

Exit mobile version