ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം: ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധം

പത്തനംതിട്ട: ആരാധാലയങ്ങളില്‍ വിതരണം നടത്തുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ നിര്‍മ്മിക്കാനും വിതരണം നടത്താനും പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മാനദണ്ഡം കര്‍ശനമാക്കിയത്. എല്ലാ ആരാധനാലയങ്ങളും വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ ശുചിത്വ നിലവാരവും ഗുണനിലവാരവും ഉറപ്പാക്കുന്നതിലേക്കായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റെര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ ബിഎച്ച്ഒജി എന്ന പദ്ധതി നടപ്പാക്കുകയാണ്.

അന്നദാനം, പ്രസാദവിതരണം എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണവിതരണം ചെയ്യുന്ന ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍-മുസ്ലിം ദേവാലയങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ നിലവാരത്തിലെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഇതിനൊപ്പം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ എടുക്കണം. രജിസ്ട്രേഷന്‍ എടുക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കണം. എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. ത്തരവാദപ്പെട്ട ആളുടെ തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ഭക്ഷണം തയാറാക്കുന്ന ആളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ട് എന്നീ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള വ്യാപാരികളില്‍ നിന്നുമാത്രമേ ആരാധനാലയങ്ങലേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുവാന്‍ പാടുള്ളൂ. ഇങ്ങനെ വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ബില്ല് സൂക്ഷിക്കണം. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാ ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ആറ് മാസം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അന്നദാനം, പ്രസാദവിതരണം തുടങ്ങിയവ നടത്തുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് ഫെബ്രുവരി 28ന് മുമ്പായി എടുക്കണം. കൂടുതല്‍ വിവരത്തിന് ഭക്ഷ്യസുരക്ഷ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം

Exit mobile version