അഭിമന്യുവിന്റെ കൊലപാതക കേസ്; വിചാരണ ഫിബ്രവരി നാലിന് തുടങ്ങും

കേസില്‍ പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുന്നത്. ഒന്നാംപ്രതിയടക്കം ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്.

എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വിചാരണ ഫിബ്രവരി നാലിന് തുടങ്ങും. കേസില്‍ പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുന്നത്. ഒന്നാംപ്രതിയടക്കം ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ജാമ്യം ലഭിച്ച പ്രതികളടക്കമുള്ളവരോട് അടുത്ത മാസം നാലിന് ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വച്ച് രാത്രിയുടെ മറവിലാണ് അഭിമന്യുവിന് കുത്തേറ്റ് കൊല്ലപ്പെട്ടത്. ക്യാമ്പസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

നെഞ്ചിന് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു.

Exit mobile version