മാതൃഭാവമായ ആര്‍ത്തവത്തെ അയിത്തം കല്‍പ്പിക്കുന്ന അനീതിയെ അംഗീകരിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല, ശബരിമലയില്‍ പോകും; സൂര്യ ദേവാര്‍ച്ചന

മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. അപ്പോള്‍ ശബരിമലയില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ

കോഴിക്കോട്: ശബരിമലയില്‍ പോകാനുള്ള തീരുമാനത്തിന് മാറ്റമില്ലെന്ന് കോഴിക്കോട് സ്വദേശിയായ സൂര്യ ദേവാര്‍ച്ചന. ഫേസ്ബുക്കിലാണ് ഇവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മാലയിട്ട് വ്രതമെടുത്തുകൊണ്ടിരിക്കുന്ന ഒരു അയപ്പഭക്തയും വിശ്വാസിയുമാണ് ഞാന്‍. അപ്പോള്‍ ശബരിമലയില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ! അത് നേരത്തെ സുവ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല ശാസ്താവിനെ കാണണം. അനുഗ്രഹം നേടണം. അതിനോടനുബന്ധിച്ച് ചിലത് സംസാരിക്കാനുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് എന്ന് പറഞ്ഞ് 8 കാര്യങ്ങളാണ് സൂര്യ ദേവാര്‍ച്ചന. പങ്കുവയ്ക്കുന്നത്.

ജനിതകമായി സ്ത്രീകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള മാതൃഭാവമായ ആര്‍ത്തവത്തെ ചൊല്ലി, അഥവാ ശാരീരികാവസ്ഥയെ ചൊല്ലി അയിത്തം കല്‍പ്പിക്കുന്ന അനീതിയെ അംഗീകരിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല. അത്തരത്തിലുള്ള അയിത്ത ശുദ്ധിസങ്കല്‍പ്പങ്ങളെ നവോത്ഥാന കേരളം വെല്ലുവിളിച്ചിട്ടുണ്ട് എന്നെന്നും. അതുകൊണ്ട് ആത്മാവിനാണ് ശുദ്ധി കല്‍പ്പിക്കേണ്ടത്. മനസുകൊണ്ട് വരിക്കുന്നതാണ് ശുദ്ധി.

അതിനാണ് വ്രതം. അത്തരം വ്രതം മനസുകൊണ്ട് വരിച്ചിട്ടുണ്ട്. അത് അയ്യപ്പന് മനസിലായിക്കൊള്ളും. അയ്യപ്പന്റെ പേരില്‍ തിണ്ണമിടുക്കുകാണിക്കുന്ന ഗുണ്ടകള്‍ക്ക് അത് മനസിലാകണമെന്ന് ഒരാവശ്യവുമില്ല. മനസിലാക്കിക്കൊടുക്കേണ്ട ബാധ്യതയുമില്ല. ഹരിയെ മനസാവരിച്ച ഭക്തമീരക്കുമുന്നിലടയാത്ത ശ്രീകോവിലുകള്‍ ഞങ്ങള്‍ക്കുമുമ്പിലും കൊട്ടിയടക്കാന്‍ ഹരിഹരസുതന് സാധിക്കില്ല. അതെനിക്കുമാത്രമല്ല, വിശ്വാസികളായിട്ടുള്ള എല്ലാവര്‍ക്കും മനസിലാകുമെന്നും സൂര്യ പറയുന്നു.

Exit mobile version