കെ സുധാകരന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമായ ആണ്‍ ബോധത്തിന്റെ പ്രകടനം; വിമര്‍ശിച്ച് എംസി ജോസഫൈന്‍

തിരുവനന്തപുരം: പെണ്ണുങ്ങളെക്കാള്‍ മോശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പറഞ്ഞ കെ സുധാകരന്റേത് സ്ത്രീ വിരുദ്ധമായ ആണ്‍ ബോധത്തിന്റെ പ്രകടനമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇന്ദിരാഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസിലെ വനിതാ നേതാക്കളെല്ലാം കെ സുധാകരന് വെറും പെണ്ണാണോയെന്നും ജോസഫൈന്‍ ചോദിച്ചു.

പി സി ജോര്‍ജ്, കൊല്ലം തുളസി, കെ സുധാകരന്‍ എന്നിവരുടെ സ്തീവിരുദ്ധ ശബ്ദം ഒരേപോലുള്ളതാണ്. വിഷയത്തില്‍ വനിതാ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

കെ സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെ നേരത്തെ ആദിവാസി നേതാവ് സികെ ജാനുവും രംഗത്ത് വന്നിരുന്നു. പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ എന്നും, സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകളായി കാണുന്ന സുധാകരന്റെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമില്ലെ എന്ന് സികെ ജാനു ചോദിച്ചിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത് എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. കാസര്‍കോട് പ്രസംഗിക്കവേയാണ് കെ സുധാകരന്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്.

Exit mobile version