മത്സ്യത്തൊഴിലാളിയായ യുവാവും എംബിബിഎസ് വിദ്യാര്‍ത്ഥിനിയും തമ്മിലെ പ്രണയത്തിന്റെ പേരില്‍ വൈരാഗ്യം; കണ്ണൂരില്‍ യുവാവിന്റെ വീട് കയറി ആക്രമണം; വീടിനും ബൈക്കിനും തീയിട്ട് അക്രമികള്‍!

അക്ബറിന്റെ മകന്‍ മത്സ്യതൊഴിലാളിയായ പികെ അസ്‌കര്‍ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

കണ്ണൂര്‍: പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീട് കയറി ആക്രമിച്ചെന്ന് യുവാവിന്റെ പരാതി. കണ്ണൂര്‍ കക്കാട് അതിരകം കൊളേക്കര തായത്ത് അക്ബര്‍ അലിയുടെ സല്‍വാസ് എന്ന വീടിനു നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ അക്രമമുണ്ടായത്. അക്ബറിന്റെ മകന്‍ മത്സ്യതൊഴിലാളിയായ പികെ അസ്‌കര്‍ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അക്രമം നടത്തിയതെന്നാണു അക്ബര്‍ അലിയുടെ പരാതി. അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പരുക്കേറ്റ അസ്‌കര്‍ അലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. വീടു കത്തിക്കുമെന്ന് ഭീഷണി മുഴക്കിയായിരുന്നു അക്രമികള്‍ പിരിഞ്ഞുപോയത്.

അസ്‌കര്‍ അലിയുമായുള്ള പ്രണയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും അസ്‌കര്‍ അലിയുടെ വീട്ടുകാരും തമ്മില്‍ ഇതേച്ചൊല്ലി വാക്കു തര്‍ക്കവും ഉണ്ടായി. തുടര്‍ന്നു പെണ്‍കുട്ടിയുടെ പഠനശേഷം വിവാഹക്കാര്യം ആലോചിക്കാമെന്ന് ഇരുവീട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ പെണ്‍കുട്ടിയുടെ സഹോദരനും അമ്മാവനും അസ്‌കര്‍ അലിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്നാണു പരാതി.

സംഭവത്തെ തുടര്‍ന്നു വീട്ടുകാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ 3.30ന് വീടും ബൈക്കും ചിലര്‍ കത്തിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്.

Exit mobile version