ശബരിമല യുവതീപ്രവേശനം; മുഖ്യമന്ത്രിക്കെതിരായുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ലോക്‌നാഥ് ബെഹ്റക്കും എതിരെ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. വിശ്വാസികള്‍ അല്ലാത്ത സ്ത്രീകളെ ദര്‍ശനം നടത്താന്‍ സഹായിച്ചതിനെതിരെയാണ് ഹര്‍ജി.

വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണ് മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത്. യുവതിപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ ഗൂഢാലോചന നടത്തി. ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസികളായവരും വ്രതം നോക്കിയവരുമായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം എന്ന വിധി ലംഘിച്ചു എന്നാണ് പ്രതീഷ് വിശ്വനാഥാന്റെ പരാതിയില്‍ പറയുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ ഫെബ്രുവരി1 ന് മൊഴിയെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടക്കും.

Exit mobile version