കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവം; സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധന നടത്തണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വളം ഡിപ്പോകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്.

തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, മത്തായി ഇശോ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കീടനാശിനി തളിക്കാനുണ്ടായിരുന്ന മൂന്നു പേര്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃഷി വകുപ്പിന്റെ അംഗീകാരമുള്ള സ്ഥിരമായി ഉപയോഗിക്കാറുള്ള കീടനാശിനിയാണ് ഇവര്‍ പാടത്ത് തളിച്ചത്. എന്നാല്‍ 20 മില്ലി ലിറ്റര്‍ ഉപയോഗിക്കേണ്ട കീടനാശിനി 50 മില്ലി ലിറ്റര്‍ ഉപയോഗിച്ചതാണ് മരണ കാരണം. എന്നാല്‍ കൃഷി ഓഫീസറുടെ കുറിപ്പില്ലാതെയാണ് ഇവര്‍ ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കീടനാശിനി വാങ്ങിയതെന്നാണ് വിവരം. നാല് മണിക്കൂര്‍ മാത്രമേ കീടനാശിനി തളിക്കുന്നവര്‍ പാടത്ത് നില്‍ക്കാവു എന്നാണ് കൃഷി ഓഫീസര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇവര്‍ ഇതില്‍ കൂടുതല്‍ സമയം പാടശേഖത്തില്‍ തങ്ങിയതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version